Monday, December 03, 2007

വിഷന്‍‍ 2020: ഒരു പരികല്പന.

Buzz It
സ്ഥലം. കാണ്‍പൂര്‍‍.2007

മലയാളി സമാജത്തിന്‍റെ 2007 ലെ ഓണ സദ്യക്കു് പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. ആദ്യ പന്തി ഇരുന്നു കഴിഞ്ഞു. ചെറു വര്‍ത്തമാനങ്ങള്‍ പങ്കിട്ട് നിന്ന എന്നെ ആരോ അകത്തേയ്ക്കു് വിളിച്ചു. തലമുടിയും താടിയും നീട്ടി വളര്‍ത്തിയ മേനോന്‍ സാറായിരുന്നു അതു്.
സദ്യ ഉണ്ണുന്നവരുടെ കൂട്ടത്തിലെ ലക്ഷ്മി സെയ്ഗാളിനടുത്തു നില്‍ക്കുകയായിരുന്നു അദ്ദേഹം.

പല പ്രാവശ്യം സംസാരിച്ചു പരിചയപ്പെട്ടിട്ടുള്ള ആ വന്ദ്യ വയോധിധിക നമസ്തെ പറഞ്ഞു. മലയാളക്കരയുടെ തനിമയാര്‍ന്ന സദ്യ കഴിച്ചു പലതും സംസാരിച്ചു. 90 വയസ്സിലെത്തിയിട്ടും ചുറു ചുറുക്കുള്ള സംഭാഷണം. മലയാളക്കരയില്‍ നിന്നും അകലാതിരിക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ കേരളം സന്ദര്‍ശിക്കുന്ന കേരള സ്നേഹി.


സദ്യ ഒക്കെ കഴിഞ്ഞ് വെറുതേ സംസാരിക്കുന്ന കൂട്ടത്തില്‍ അവര്‍ ക്രിക്കറ്റു കളിക്കാരന്‍ ശ്രീശാന്തിനെ നമ്മുടെ ചെറുക്കന്‍ എന്നു് രണ്ടു മൂന്നു പ്രാവശ്യം പറഞ്ഞതും ഞാന്‍ ശ്രദ്ധിച്ചു കേട്ടു നിന്നു. ഓര്‍ത്തു പോയി. ഒരു ദിവസം ഞാനും ഈ മേനോന്‍ സാറുമായി അവരുടെ വസതിയില്‍ ഒരു സന്ദര്‍ശനത്തിനു് എത്തിയത്. കൊല്ലം ബ്ലോഗില്‍ ശ്രീ.ദേവരാജന്‍ എഴുതിയ “ക്യാപ്റ്റന്‍ ലക്ഷ്മിയെ അടക്കിനിര്‍ത്തിയ കത്തി“ http://desinganad.blogspot.com/2006/11/blog-post_13.html അതിനെ പറ്റി അന്നു ചെറുതായൊന്നു സൂചിപ്പിച്ചതും, അതിനെ ഘടക വിരുദ്ധമായ മറ്റൊരു കഥ പറഞ്ഞു ഖണ്ഡിച്ചതും. അതിനു ശേഷം ഇന്നാണ് അവരെ കാണുന്നത് എന്നും ഓര്‍ത്തു. തൊഴു കൈയ്യുമായി അവരെ യാത്രയാക്കി.




ഇനി അല്പം മേനോനെ കുറിച്ച് പറയട്ടെ.


പരിചയപ്പെടുന്നതും മനസ്സിലാക്കുന്നതും യാദൃച്ഛികമായിരുന്നു. കേരളം വിട്ട് മറുനാട്ടിലെത്തിയപ്പോള്‍ മലയാളവും കേരളവും വിദൂര സ്വപ്നങ്ങളായി നില്‍ക്കും കാലം. മലയാള ശബ്ദം പറയുന്ന മനുഷ്യരെ മനസ്സില്‍‍ പൂജിക്കുന്ന മനസ്സിന്‍റെ വ്യാകുലതകള്. സമാജത്തിനു് നാടകം സം‌വിധാനം ചെയ്യുമ്പോഴും ഗാനങ്ങളെഴുതുമ്പോഴും ഞാനെന്ന മറുനാടനെ അടുത്തറിഞ്ഞ ആളുകളിലെ ഒരു മനുഷ്യന്‍.
വല്ലപ്പോഴും ഉണ്ടാവുന്ന കൂടി കാഴ്ചകള്‍, പേരു പോലെ തന്നെ യോജിച്ചു പോകാന്‍ പറ്റുന്ന തത്വ ശാസ്ത്രങ്ങളും ആശയപരമായ് ഐക്യവും എല്ലാം കൂടി ഞങ്ങള്‍ പലപ്പോഴും പലതിനെ കുറിച്ചു ചര്‍ച്ച ചെയ്തും തോറ്റും ജയിച്ചും ഒന്നായി ഈ ഗംഗയുടെ തീരത്ത് കഴിഞ്ഞു.



എന്‍റെ സുഹൃത്തും എന്‍റ് ജ്യേഷ്ഠ തുല്യനുമായ ശ്രി. വേണു ഗോപാല മേനോന്‍.


1970 കളിലെ കേരളം.
നക്സലിസം കേരള ജനതയുടെ ജീവരക്തവും പ്രതീക്ഷയും പ്രത്യാശയുമായി യുവജനതയുടെ തലച്ചോറുകളേ തിരിച്ചറിവുകളുടെ സുവിശേഷങ്ങളുടെ ഒരു പുതിയ കാലഘട്ടത്തിലേയ്ക്കു കൊണ്ടു പോകുന്ന സമയം. അജിതയും, വര്‍ഗ്ഗീസ്സും, കെ. വേണുവും കേളികൊട്ടുകള്‍ നടത്തി അണിയറയില്‍ ചുട്ടി കുത്തുന്ന കാലഘട്ടം. കിട്ടിയ ചുട്ടിയുമായി ബാംഗ്ഗ്ലൂരില്‍ നിന്ന് പ്രൊ..യു. ജി. അനന്ത മൂര്‍ത്തി സാറിന്‍റെ ക്ലാസ്സുകള്‍ അറ്റന്‍ഡു ചെയ്തു് ഗണിതത്തില്‍ ബിരുദാനന്തര ബിരുദവുമായി , പിടികൊടുക്കാതിരിക്കാന്‍ ഈ ഗംഗയുടെ തീരത്ത് ഓടി അലഞ്ഞെത്തിയ മനുഷ്യന്‍.


വിധിയുടെ മറ്റൊരു കേളികൊട്ടു് അവിടെ മുഴങ്ങുകയായിരുന്നു.
ജീവിതമെന്തെന്നും ഗണിത സമസ്യങ്ങളെന്തെന്നും പുതിയ തലമുറയ്ക്കു പകര്‍ന്നു ശ്രീ മേനോന്‍ ഇവിടെ അദ്ധ്യാപന രംഗത്ത് പ്രാഗത്ഭ്യത്തിന്‍റെ വിളക്കു കൊളുത്തി. മേനോന്റ്റെ കോച്ചിങിന്‍സ്റ്റിടൂട്ടില്‍ നിന്ന് പല ഐ.എ.എസ്സു കാരും ഐ.ഐ.റ്റി.യില്‍ നിന്നും ഐ.ഐ.എം. ല്‍ നിന്നും പല പ്രഗത്ഭരും പുതിയ ലോകത്തേയ്ക്കു പറന്നു.


പണവും പദവിയും പുഷ്പവൃഷ്ടി നടത്തുമ്പോഴും, പ്രൊ. അനന്ത മൂര്ത്തിയുടെ ശിഷ്യനിലെ ഓളങ്ങള്‍, മറ്റൊരു സംരംഭത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു.


അതെ. “പ്രേരണാ ശിശു വിദ്യാലയം” . സമൂഹത്തില് വിദ്യാഭ്യാസം വിധി നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കു വേണ്ടി. 1985 ല് തുടങ്ങി. അതു് കാണ്‍പൂരിലെ ഒരു ചേരിയിലായിരുന്നു. ഒരു കൊച്ചു പാര്‍ക്കിനുള്ളില്‍ മൂന്നു നാലു് ആടുന്ന ബഞ്ചുകളും ഒരു ചോക്കു ബോര്‍ഡും. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ അവിടെ പഠിക്കുന്നു.
ഇന്നു` 430 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന ഒരു നല്ല വിദ്യാലമായിരിക്കുന്നു അത്. ഇന്നത് ഒരു സാമൂഹ്യ സേവനം നടത്തുന്ന ഒരു ട്രസ്റ്റു് ഏറ്റെടുത്തു നടത്തുന്നു.


ശ്രീ.മേനോന്റ്റെ തന്നെ ആദ്യകാല ശിഷ്യരില്‍ കാണ്‍പൂരു നിന്നും ഐ.ഐ. റ്റി കഴിഞ്ഞു് ഇപ്പൊള്‍ Seattle(Washington) മൈക്രോസോഫ്റ്റ്ല് ജോലി ചെയ്യുന്ന സലില്‍ ദവെ.(salil dave@hotmail.com) അമേരിക്കയില്‍ തന്നെ ഒരു ഓര്‍ഗനൈസാഷെന്‍ (asha for education India) നടത്തുന്നു.
മി. കെ.രാമന്‍.(voluntier in the service of education in India) അമേരിക്കയില്‍ തന്നെ..
ഇവരൊക്കെ വിദേശത്തു നിന്നും പ്രൊത്സാഹനവും സഹായവും ചെയ്യുന്ന പലരില്‍ ചിലര്‍ മാത്രം.



ചില കഥകളിലൊക്കെ പറയും പോലെ ഇങ്ങനെയൊക്കെ കഴിയുകയായിരുന്നു.

ആഴ്ച്ചകളിലൊരിക്കല്‍ ഞങ്ങള്‍ വൈകുന്നേരം കാണ്‍പൂര്‍ ചന്ദ്ര ശേഖറ്‍ അഗ്രികള്‍ച്ചറല്‍ കോളേജിന്‍റെ വിശാലമായ ഫല ഭൂയിഷ്ടമായ മണ്ണിലൂടെ നടക്കുമായിരുന്നു. Prohibited Area. എന്നെഴുതി വച്ചിരിക്കുന്നതും, വനം തുടങ്ങുന്നതുമായ വനപ്രദേശത്ത് ഒരു വയസ്സന്‍ വേപ്പു മരത്തിന്‍ താഴെ ഇരുന്ന് പലതും ചര്‍ച്ച ചെയ്ത് ഒടുവില്‍ ഒന്നുമില്ലൊന്നുമില്ലേ എന്ന് പറഞ്ഞ് പിരിഞ്ഞ ദിവസങ്ങള്‍.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്നെ സാറൊരു തീരുമാനത്തിലെത്തി. മതി. ഇനി ഞാന്‍ പോകുന്നു. നാട്ടിലേയ്ക്ക്. ഞെട്ടി അക്ഷരാര്‍ദ്ധത്തില്‍. ഈ മറുനാടിലെനിയ്ക്കെന്‍റെ മനസ്സിന്‍റെ വീഞ്ഞായിരുന്നു സാര്‍. ബാംഗ്ലൂരില്‍ പഠിക്കുന്ന മകന്‍. മറ്റു പലതും നിര്‍ബന്ധിക്കുന്ന ആദ്ദേഹം ഒരു സുപ്രഭാതത്തില്‍ തന്‍റെ എല്ലാമെല്ലാമായ കോച്ചിങ്ങ് ഇന്‍സ്റ്റിട്യ്യൂറ്റ് മറ്റൊരു ശിഷ്യനെ ഏല്പിച്ചു പോയതും ഞാന്‍ കണ്ടു നിന്നു.

യാത്ര പറയുമ്പോള്‍ ഒറ്റപ്പെടലിന്‍റെ കൂട്ടുകാര്‍ എനിക്കു ചുറ്റും നില്‍ക്കുന്നത് എനിക്കറിയാമായിരുന്നു.



ഇന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ സാര്‍ കാണ്‍പൂരെത്തുന്നു. തന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ട് മറ്റൊരു ശിഷ്യനെ ഏല്പിച്ചു പോയെങ്കിലും വര്‍ഷത്തില്‍ രണ്ടു മാസം വന്നു ക്ലാസ്സെടുക്കുന്നു.
ഈ വര്‍ഷം. ഞങ്ങള്‍ കണ്ടു. സംസാരിച്ച കൂട്ടത്തില്‍ ആണു വിഷന്‍ 2020 അബ്ദുല്‍ക്കലാമിന്‍റെ സന്ദേശവുമായി ശ്രി എസ്.വി.ജി. മേനോന്‍
സഞ്ചരിക്കുന്ന വിവരം എനിക്കു നല്‍കിയത്. കാണ്‍പൂരില്‍ തന്നെ പല കോളേജുകളിലും സ്ക്കൂളുകളിലും വിഷന്‍ 2020 പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമായി ഒത്തിരി സമയം അദ്ദേഹം ചെലവഴിച്ചു


പല നല്ല ബ്ലോഗുകളേയും ഞാന്‍ അദ്ദേഹത്തിനു് പരിചയപ്പെടുത്തി. നല്ല വായനയ്ക്കു ശേഷം മലയാള ബ്ലോഗുകളെ പരിവര്‍ത്തനത്തിന്‍റെ വിപ്ലവകരമായ മാറ്റങ്ങളുടെ നാന്ദി എന്നദ്ദേഹം വിശേഷിപ്പിച്ചു.


.

അദ്ദേഹം എന്നോടു് പണ്ടൊരു സന്യാസി തന്‍റെ സമാധിയില്‍ എഴുതി വയ്ക്കാന്‍ തന്‍റെ ശിഷ്യരോടു പറഞ്ഞതിനെ പറ്റി എന്നോട് പറഞ്ഞു.
"ആദ്യം ഞാന്‍ ധരിച്ചു ഈ ലോകം മൊത്തം മാറ്റിമറിക്കാമെന്ന്. പിന്നെ ഞാന്‍ ധരിച്ചു എന്‍റെ രാജ്യമെങ്കിലും മാറ്റി സമത്വ സുന്ദരമായ ഒരു ലോകം പണിയാം എന്ന്. പിന്നെ ഞാന്‍ കരുതി എന്‍റെ സംസ്ഥാനമെങ്കിലും. പിന്നെ ഞാന്‍ വിചാരിച്ചു എന്‍റെ ഗ്രാമം. ഒടുവില്‍ ഞാന്‍ ശ്രദ്ധിച്ചു എന്‍റെ വീട്.
പിന്നീടാണ് ഞാനാലോചിച്ചത് ഞാന്‍ എന്നെ ഒന്നു മാറ്റിയെടുത്തിരുന്നെങ്കില്‍."


അദ്ദേഹത്തിന്‍റെ വിഷന്‍ 2020 ന്റ്റെ പ്രചരണത്തിന്‍ ഞാനും പങ്കു ചേരുന്നു. എന്‍റെ അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.



ശ്രീ.അബ്ദുല്‍കലാമിന്‍റെ പ്രഭാഷണം യൂണിക്കോഡിലാക്കി ഇവിടെ ഞാന്‍ പ്രസിദ്ധീകരിക്കുന്നു.

ഈ സന്ദേശം ഇ.മെയിലു വഴി ഇനിയും ഇനിയും പ്രചരിപ്പിക്കപ്പെടട്ടെ.





കേരളത്തിലെ തന്‍റെ വസതിയില്‍ വച്ചു് ഗണിതത്തിനും സ്പ്പോക്കണ്‍‍ ഇംഗ്ഗ്ലീഷിനുമായി ക്ലാസ്സുകള്‍‍ ഒരു വര്‍ഷമായി നടത്തി വരുന്നു. കേരളത്തിലുടനീളം കലാമിന്‍റെ പരികല്‍‍പന പ്രാചരിപ്പിക്കുന്നതിനു് ഒരു കോറ് ഗ്രൂപ് വാര്‍ത്തെടുക്കുന്നതിന്‍റെ ശ്രമത്തിലാണിപ്പോള്‍‍. ഇതിനായുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ പത്ത് പന്ത്രണ്ട് സ്കൂളുകളും കോളേജുകളും സന്ദര്‍ശിച്ചു കഴിഞ്ഞു.


ശ്രീ.എസ്.വി.ജി.മേനോനെ കോണ്ടാക്റ്റു ചെയ്യാന്‍,


അഡ്രെസ്സ്.
എസ്.വി.ജി.മേനോന്‍,
പ്രേരണാ ഗയിഡന്‍സ് സെന്‍റര്‍,.
മം‍ഗലത്.
നെടുംകുന്നം,പി.ഒ,
കോട്ടയം.
ഫോണ്‍.0481-2417383
മൊ:09447295562
E Mail : menon.svg@gmail.com
‍http://www.orkut.com/Profile.aspx?uid=9238835130387987653







ഭാരത പൂര്‍വ്വരാഷ്ട്രപതി ഡോ.ഏ.പി. ജെ. അബ്ദുല്‍ കലാമിന്‍റെ ആഗ്രഹ പ്രകാരം, അദ്ദേഹം ഹൈദരാബാദില്‍ നടത്തിയ പ്രഭാഷണം പ്രസിദ്ധീകരിച്ചു് വിതരണം ചെയ്യുന്നു.
----------------------------------------------------------------------
പ്രസിഡന്‍റിന്‍റെ കാര്യാലയം, ഭാരത രാഷ്ട്രപതി ഡോ.എ.പ്.ജെ. അബ്ദുല്‍കലാമിന്‍റെ പ്രഭാഷണം. സുഹൃത്തുക്കളെ,

എനിക്കു് ഭാരതത്തെ കുറിച്ചു് മൂന്നു വീക്ഷണം ആണുള്ളതു്. കഴിഞ്ഞ 3000 വര്‍ഷങ്ങളിലായി അനേകം വിദേശ ശക്തികള്‍ ഭാരതത്തിലേയ്ക്കു് ആക്രമിച്ചു കയറിയിരുന്നു. അവര്‍‍ നമ്മുടെ ഭൂമിയേയും മനസ്സിനേയും കീഴടക്കി. അലക്സാന്‍ഡര്‍ മുതല്‍ ഇങ്ങോട്ടു് അതാണു് സംഭവിച്ചതു്.. അതിനെ തുടര്‍ന്നു് ഗ്രീക്കുകാര്‍, തുര്‍ക്കികള്‍,‍ മുഗളര്‍‍, പോര്‍ച്ചുഗീസ്സുകാര്‍, ബ്രിട്ടീഷുകാര്‍‍, ഫ്രഞ്ചുകാര്‍‍, ഡച്ചുകാര്‍‍ ഇവരെല്ലാം ഇവിടെ വന്നു് നമ്മെ ക്രൂരമാം വിധം ചൂഷണം ചെയ്തു. നമ്മുടെ സ്വത്തുക്കളായിരുന്നു അവര്‍ കൊണ്ടു പോയതു്. എന്നിട്ടും നമ്മള്‍ മറ്റൊരു രാജ്യത്തേയും ചൂഷണം ചെയ്തില്ല. ഇവരോടു പകരം വീട്ടിയതുമില്ല. നാം ആരേയും ആക്രമിച്ചു കീഴടക്കിയും ഇല്ല. മറ്റുള്ളവരുടെ ഭൂമി കീഴടക്കുകയോ സംസ്ക്കാരം നശിപ്പിക്കുകയോ ചെയ്തില്ല. അവരുടെ ചരിത്രത്തെ നാം മാറ്റി മറിച്ചില്ല. നമ്മുടെ ജീവിതരീതി അവരിലേയ്ക്കു് അടിച്ചേല്പിച്ചതും ഇല്ല. എന്തുകൊണ്ടാണു് ഇപ്രകാരം സംഭവിച്ചതു്.? ഭാരതീയര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു എന്നതുകൊണ്ടാണു്:! അതു കൊണ്ടു തന്നെ എന്‍റെ ആദ്യത്തെ വീക്ഷണം സ്വാതന്ത്ര്യത്തെ കുറിച്ചാണു്,. ഭാരതത്തിനു് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആദ്യത്തെ ഈ വീക്ഷണം 1857 ല്‍ ലഭിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു. അന്നാണു് നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചതു്. ഈ സ്വാതന്ത്ര്യം ആണു് നാം സംരക്ഷിക്കേണ്ടതും ഊട്ടി വളര്‍ത്തേണ്ടതും. നാം സ്വതന്ത്രരല്ലെങ്കില്‍ നമ്മെ ആരും ബഹുമാനിക്കില്ല.



എന്‍റെ രണ്ടാമത്തെ വീക്ഷണം വികസനത്തെക്കുറിച്ചുള്ളതാണു്. കഴിഞ്ഞ 50 വര്‍ഷങ്ങളായി നാം ഒരു വികസ്വര രാഷ്ട്രം മാത്രമാണു്. നാം ഒരു വികസിത രാഷ്ട്രം എന്ന നിലയില്‍ കാണേണ്ടതായ സമയം സമാഗതമായിരിക്കുന്നു.ജി.ഡി.പി യുടെ കാര്യത്തില്‍ നാം മുകള്‍ത്തട്ടിലുള്ള രാഷ്ട്രങ്ങളോടൊപ്പമാണു് . ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും നമ്മുടെ വളര്ച്ച നിരക്കു് 10% ആണു്. ദാരിദ്ര്യത്തിന്‍റെ നിലവാരം താഴ്ന്നു കൊണ്ടിരിക്കുന്നു. ലോക നിലവാരത്തില്‍‍ തന്നെ നമ്മുടെ നേട്ടങ്ങള്‍ ഇന്നു് അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നിട്ടും നാമൊരു വികസിത രാഷ്ട്രമെന്നു് സ്വയം അംഗീകരിക്കുവാനുള്ള ആത്മവിശ്വാസം നേടുവാന്‍ സാധിക്കുന്നില്ല. സ്വാശ്രയത്തിലധിഷ്ടിതമായ ശക്തമായ ഒരു രാഷ്ട്രമായി നമുക്കു് സ്വയം അംഗീകരിക്കുവാന് സാധിക്കുന്നില്ലെങ്കില്‍ അതൊരു വലിയ തെറ്റല്ലേ.?

എനിക്കു് മൂന്നാമതൊരു വീക്ഷണം ഉണ്ടു്. ഭാരതം ശക്തമായ ലോകത്തിനോടൊപ്പം നില്‍ക്കണം. നാം അപ്രകാരം നിന്നില്ലെങ്കില്‍ നമ്മെ ആരും ആദരിക്കില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ശക്തരെ മാത്രമേ ശക്തിയുള്ളവര്‍ അംഗീകരിക്കുകയുള്ളു. നമുക്കു് രാഷ്ട്ര സംരക്ഷണത്തിനുള്ള സേനാ ശക്തി മാത്രം പോരാ. നാം സാമ്പത്തികമായും ഒരു ശക്തിയായി മാറണം. രണ്ടും നമ്മില്‍ സമ്മേളിക്കണം. അതിപ്രഗത്ഭരായ മൂന്നു മഹാത്മക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കു് ഭാഗ്യമുണ്ടായിട്ടുണ്ടു്. ബഹിരാകാശ ഗവേഷണ വിഭാഗത്തിലെ ഡോ.വിക്രം സാരാഭായിയോടൊപ്പം, പ്രൊഫ: സതീഷു് ധവാനോടൊപ്പം, കൂടാതെ ഭാരതത്തിലെ അണു ശക്തി ഗവേഷണത്തിന്‍റെ പിതാവായ ഡോ.ബ്രഹ്മ പ്രകാശിനോടൊപ്പവും വളരെ അടുത്തിടപഴകി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതു് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.



എന്‍റെ ജീവിതത്തില്‍ ഞാന്‍ നാലു നാഴിക കല്ലുകള്‍ കാണുന്നു. 20 വര്‍ഷം ഞാന്‍ I S R O യില്‍ പ്രവര്‍ത്തിച്ചു. ആദ്യത്തെ സറ്റലൈറ്റു് ലോഞ്ചു് വെഹിക്കിള്‍‍ slv-3 യുടെ പ്രോജക്റ്റു് ഡയറക്ട്റായി പ്രവര്‍ത്തിക്കാന്‍ എനിക്കു് അവസരം ഉണ്ടായിട്ടുണ്ടു്. രോഹിണി സാറ്റലൈറ്റു് വിക്ഷേപിക്കുവാന്‍ സാധിച്ച ആ പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ചതു് ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയിലുള്ള എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രദ്ധാനപ്പെട്ട കാലഘട്ടമായിരുന്നു.ISRO യിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം എനിക്കു് ഭാരതീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO യില്‍ ഭാരതത്തിന്‍റെ മിസ്സൈല്‍ ഗവേഷണ രംഗത്തു് പ്രവര്ത്തിക്കുവാനുള്ള അവസരം ലഭിച്ചു. 1994 ല് അഗ്നി മിസൈല്‍ പരീക്ഷണം വിജയിച്ചപ്പോള്‍‍ അതൊരു ആനന്ദ അനുഭൂതിയുട രണ്ടാം മുഹൂര്‍ത്തമായിരുന്നു. ആറ്റമിക് എനര്‍ജി വകുപ്പും DRDO യും അത്യുജ്ജ്വലമായി സഹകരിച്ചതിന്‍റെ ഫലമാണു് മേയു് 11, 13 തീയതികളില്‍‍ നാം വിജയിച്ച ന്യൂക്ലിയര്‍ പരീക്ഷണങള്‍. എന്‍റെ ടീം അംഗങ്ങളോടൊപ്പം ഈ വന്‍ പരീക്ഷണത്തില്‍ പങ്കെടുത്തു് ഭാരതത്തിനു് ഈ ആറ്റമികു് മണ്ഡലത്തിലും നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും ഭാരതം ഒരു വികസ്വര രാഷ്ട്രമല്ല വികസിത രാഷ്ട്രം തന്നെയാണെന്നും തെളിയിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷവും ഞാന്‍ അനുഭവിച്ചു. ഒരു ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാന്‍ ഇതും അവസരം നല്‍കി. അഗ്നി മിസ്സൈലിനെ കൂടുതല്‍ സാങ്കേതികമായി മികവുറ്റതാക്കുവാന്‍ ഞങ്ങള്‍ വളരെ ഭാരം കുറഞ്ഞ പ്രത്യേക വസ്തുക്കള്‍ വികസിപ്പിച്ചെടുത്തു.(കാര്‍ബണ്‍-കാര്‍ബണ്‍ അലോയ്)



ഒരു ദിവസം നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അസ്ഥി രോഗ വിദഗ്ധന്‍ എന്‍റെ ഗവേഷണ ശാലയില്‍ വന്നു്, ഈ വസ്തു ഉയര്‍ത്തി നോക്കി പറഞ്ഞു. ഇതെനെത്ര ഭാരം കുറവാണെന്നു്. അദ്ദേഹത്തിന്‍റെ ആശുപത്രിയില്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടുത്തെ കുട്ടികള്‍ ഭാരമേറിയ കൃത്രിമകാല്‍ വച്ചു് നടക്കുന്നതിനു് കഷ്ടപ്പെടുന്നതു് കാണിച്ചു തന്നു. മൂന്നു കിലോ ഭാരം വരുന്ന ഈ കൃത്രിമകാല്‍ വച്ചു നടക്കുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന വേദന മാറ്റി തരണമെന്നു് എന്നോടു് അഭ്യര്‍‍ത്ഥിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ഈ പുതിയതായി വികസിപ്പെച്ചെടുത്ത കാര്‍ബണ്‍- കാര്‍ബണ്‍ അലോയ് ഉപയോഗിച്ചു് 300 ഗ്രാം ഭാരമുള്ള കൃത്രിമകാലുകള്‍ ഉണ്ടാക്കി വിതരണം ചെയ്തപ്പോള്‍ അതവര്‍ക്കു് വിശ്വസിക്കാന്‍ സാധിച്ചില്ല. കുട്ടികളുടേയും മാതാപിതാക്കളുടെയും കണ്ണു നിറയുന്നതു് ഞാന്‍ കണ്ടു. ഇതെന്‍റെ ജീവിതത്തിലെ ആനന്ദ നിര്‍വൃതി ഏകിയ നാലാമത്തെ മുഹൂര്‍ത്തമായിരുന്നു.

എന്തുകൊണ്ടാണ്‍ ഇവിടുത്തെ മാധ്യമങ്ങള്‍‍ ഇത്രയും നിഷേധാത്മകമായി പ്രവര്‍ത്തിക്കുന്നത്.?

നമ്മുടെ തന്നെ ശക്തിയും നേട്ടങ്ങളും അംഗീകരിക്കാന്‍‍ പോലും നാം ഇത്രയും അധികം ക്ലേശിക്കുന്നതെന്തിനു്.? നമ്മുടേതു് ഒരുജ്ജ്വല രാഷ്ട്രമാണു്.! അത്ഭുതകരമായ വിജയ ഗാഥകള്‍ നമുക്കുണ്ടു്. അതു് അംഗീകരിക്കുവാന്‍ നാം വിമുഖത കാണിക്കുന്നു. എന്തുകൊണ്ടു്.?

നാം പാലുല്പാദനത്തില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നു. ഗോതമ്പിന്‍റെയും അരിയുടെയും ഉത്പാദന രംഗത്തു് രണ്ടാം സ്ഥാനത്തും. റിമോട്ടു് സെന്‍സിങ് സാങ്കേതിക വിദ്യയില്‍ നാം ഒന്നാം സ്ഥാനത്തുമാണുള്ളതു്. പിന്നൊക്കവര്‍ഗ ഗ്രാമങ്ങളില്‍ മാറ്റം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശ്രീ.സുദര്‍ശന്‍റെ പ്രവര്‍ത്തനങ്ങളെ നോക്കു.ദശ ലക്ഷ കണക്കിനുള്ള ഇത്തരം സംഭവങ്ങള്‍ നിങ്ങള്‍ക്കു് ഭാരതത്തില്‍ ദര്‍ശിക്കാം. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ നന്മയില്ലാത്ത വാര്‍ത്തകളുടെ പരാജയങ്ങളും ദുഃഖ സംഭവങ്ങളും മാത്രം പ്രചരിപ്പിച്ചിരിക്കയാണു്.

ഒരിക്കല്‍ ഞാന്‍ ടെല്‍ അവീവില്‍ ആയിരുന്നു.അന്നു് ഇസ്രയേലിന്‍റെ മണ്ണില്‍ യുദ്ധത്തിന്‍റെ അന്തരീക്ഷം, ആക്രമണം, ബോംബിങ്ങ്, മരണം ഇവയെല്ലാം നടക്കുന്നുണ്ടായിരുന്നു. ഹമസ്സു് മിസ്സൈല്‍ പതിക്കുകയം ചെയ്തിരുന്നു. ഞാന്‍ വായിച്ചു കൊണ്ടിരുന്ന ദിന പത്രത്തിലെ ഒന്നാം പേജില്‍ ഒരു ജൂത കര്‍ഷകന്‍‍ ഇസ്രയേലിന്‍റെ മരുഭൂമിയെ ഒരു കൃഷിഭൂമിയാക്കി മാറ്റിയതിന്‍റെ ചിത്രം ഉണ്ടായിരുന്നു. അതും അഞ്ചു വര്‍ഷം കൊണ്ടു് അദ്ദേഹം നേടിയ നേട്ടമായിരുന്നു എന്നു് പത്രം ഊന്നി പറയുന്നു. ഈ ആവേശോജ്ജ്വലമായ ചിത്രം കണ്ടുകൊണ്ടാണു് ഇസ്രയേലികള്‍ പ്രഭാതത്തില്‍ ഉണര്‍ന്നതു്. അതെ സമയം ബോംബിങ്ങിന്‍റേയും , യുദ്ധത്തിന്‍റേയും, മരണത്തിന്‍റേയും വാര്‍ത്തകളെല്ലാം മറ്റു വാര്‍ത്തകളുടെ കൂട്ടത്തില്‍ പത്രത്തിന്‍റെ ഉള്‍പേജുകളില്‍ മാത്രം അവിടവിടെ ഏതാനും വരികളായി നല്‍കിയിരിക്കുന്നു.

ഭാരതത്തില്‍ പത്ര മാധ്യമങ്ങളില്‍ നാം വായിക്കുന്നതു് മരണത്തെക്കുറിച്ചു്, രോഗത്തെക്കുറിച്ചു്, തീവ്രവാദത്തെക്കുറിച്ചു്, കുറ്റകൃത്യങ്ങളെ ക്കുറിച്ചുമാണു്. എന്തു കൊണ്ടാണു് നാം ഇത്രയ്ക്കും ദോഷൈക ദൃക്കുകളായതു്. ? നമ്മുടെ മാധ്യമങ്ങള്‍ക്കെന്തുകൊണ്ടു് ഇതു സംഭവിച്ചു. ?

മറ്റൊരു കാര്യം കൂടി. ഉജ്ജ്വലമായ നമ്മുടെ രാഷ്ട്രം എന്തുകൊണ്ടു് എപ്പോഴും വിദേശത്തേയ്ക്കുമാത്രം നോക്കുന്നു. നമുക്കു് വിദേശ നിര്‍മ്മിതി ടി.വീ, ഷര്‍ട്ടു്, സാങ്കേതികവിദ്യ ഇവ മാത്രം അതി. ഇറക്കുമതി ചെയ്തതിനോടു് നമുക്കെന്തൊരു സ്നേഹം.

ആത്മാഭിമാനം ഉണ്ടാകേണ്ടതു് സ്വാശ്രയത്തിലൂടെ ആണെന്നു് നാം തിരിച്ചറിയേണ്ടതല്ലേ.?

ഞാന്‍ ഹൈദരാബാദില്‍ വന്നപ്പോള്‍ പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു. അവള്‍ക്കൊരു ഓട്ടോഗ്രാഫെഴുതിതരണമെന്നു് എന്നോടു് പറഞ്ഞു. അവളുടെ ജീവിതാഭിലാഷം എന്താണെന്നു ഞാന്‍ ചോദിച്ചു. ഇതായിരുന്നു ആ കുട്ടിയുടെ മറുപടി. ഞാന്‍ പൂര്‍ണ്ണ വികസിത രാഷ്ട്രമായ ഭാരതത്തില്‍ ജീവിക്കാനാഗ്രഹിക്കുന്നു. അവള്‍ക്കും അതുപോലെ വളരുന്ന തലമുറയ്ക്കുമായി നമുക്കൊരു വികസിത ഭാരതം നിര്‍മ്മിക്കണം.ഭാരതം വികസ്വര രാഷ്ട്രമല്ല, വികസിത രാഷ്ട്രമാണെന്നു് നാം പ്രഖ്യാപിക്കണം.

(ഇനി ഞാന്‍ മറ്റൊരു കാര്യത്തിലേയ്ക്കു് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാനു്.) നിങ്ങള്‍ക്കൊരി പത്തു മിനിറ്റു് ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ടു്. ഈ രാഷ്ട്രത്തിനു വേണ്ടിയാണു് പത്തു് മിനിറ്റു നിങ്ങളോടു് ഞാന്‍ ചോദിക്കുന്നതു്. സമയമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ യുക്തം പോലെ ചെയ്യുക.

നിങ്ങള്‍ പറയുന്നു നമ്മുടെതു് കഴിവില്ലാത്ത സര്‍ക്കാര്‍ ആണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ നിയമങ്ങള്‍.പഴഞ്ചനാണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ മുനിസ്സിപ്പാലിറ്റികള്‍ ശുചീകരണം ചെയ്യുന്നില്ലെന്നു്, ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലാ എന്നു്, റെയില്‍വേയുടെ സമയ നിഷ്‍ഠ ഒരു തമാശയാണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ വിമാന സര്‍വ്വീസ്സു് ഏറ്റവും മോശമാണെന്നു്. നിങ്ങള്‍ പറയുന്നു തപാലുകള്‍ പലപ്പോഴും എത്താറില്ലെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ രാഷ്ട്രം അഗാധ ഗര്‍ത്തത്തിലാണെന്നും കര കയറില്ലെന്നും നിങ്ങള്‍ പറയുന്നു, നിങ്ങളത് നിരന്തരം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഇതു കൊണ്ടു് നിങ്ങള്‍ എന്തു നേടുന്നു.

നിങ്ങള്‍ നിങ്ങളെ സ്വയം സിംഗപ്പൂരിലേയ്ക്ക് കൊണ്ട് പോയി എന്നു വിചാരിക്കുക. നിങ്ങള്‍ സിംഗപ്പൂരിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തു വരുന്നു. നിങ്ങള്‍ ഒരു അന്താ രാഷ്ട്ര വിമാന താവളത്തില്‍ നിന്നുമാണു് പുറത്തു വന്നതു്. സിഗപ്പൂരില്‍ നിങ്ങള്‍ സിഗററ്റു കുറ്റികള്‍ റോഡിലെറിയുകയോ റോഡരുകിലേ കടകളില്‍ നിന്നു് ഭക്ഷണം കഴിക്കുകയോ ചെയ്യില്ല. അവരുടെ ഭൂഗര്‍ഭ സഞ്ചാര വഴികള്‍ കാണുമ്പോള്‍ നിങ്ങള്‍ അവിടുത്തു കാരെ പോലെ അഭിമാനിക്കുന്നു. അവിടുത്തെ പൂങ്കാവനങ്ങളുടെ അരികിലുള്ള റോഡിലൂടെ വണ്ടി ഓടിക്കുമ്പോള്‍ നിങ്ങള്‍ 5 ഡോളര്‍ കൊടുക്കുവാന്‍ തയ്യാറാകുന്നു. കടകളില്‍ കയറി ഇറങ്ങുമ്പോഴും മറ്റു കാര്യങ്ങള്‍ക്കുമായി കൂടുതല്‍ സമയം ചിലവഴിച്ചതിനാലും കാര്‍ പാര്‍ക്കിങ്ങു് സമയം കൂടുതലായാല്‍ സ്വയം നിങ്ങള്‍ വന്നു് ടിക്കെറ്റെടുത്തു് കൂടുതല്‍ തുക അടച്ചിട്ടെ നിങ്ങളുടെ കാറെടുക്കുകയുള്ളു. നിങ്ങളുറ്റെ സ്റ്റാറ്റസ് എന്തായാലും അതു ചെയ്തിരിക്കും. സിംഗപ്പൂരിലാണെങ്കില്‍ നിങ്ങള്‍ക്കു് ഒരു പരാതിയും ഇല്ലാതെ നിങ്ങള്‍ ചെയ്തിരിക്കും.

‍‍‍------------------------------------------------------------------------

റംസാന്‍ മാസത്തില്‍, നിങ്ങള്‍ ദുബായിലാണെങ്കില്‍ പുറത്തു നിന്നു് ഭക്ഷണം കഴിക്കുകയില്ല. ജിദ്ദയിലാണെങ്കില്‍ തല മറയ്ക്കാതെ നിങ്ങള്‍ റോഡിലൂടെ നടക്കില്ല.നിങ്ങളുടെ എസു്..റ്റി.ഡി വിളിച്ചതിന്‍റെ ബില്ല് മറ്റൊരുവന്‍റെ ബില്ലിന്‍റെ കൂടെ ചേര്‍ക്കാനായി കൈക്കൂലി കൊടുക്കുവാന്‍, നിങ്ങള്‍ ലണ്ടനിലാണെങ്കില്‍ തയാറാകുകയില്ല. വാഷിംഗ്ടണിലാണെങ്കില്‍ 55 മൈല്‍ വേഗത്തില്‍ കൂടുതല്‍ വണ്ടി ഓടിക്കുകയില്ല.ഓടിച്ചു് പോലീസ്സു പിടിച്ചാല്‍, ഞാനാരാണെന്നറിയുമോ? ഇതാ കൈക്കൂലി എന്നു പറഞ്ഞു് കാശു കൊടുത്തു് രക്ഷ നേടാന്‍ നിങ്ങള്‍ ശ്രമിക്കുകയില്ല. ആസ്ത്രേലിയായിലോ ന്യൂസിലാന്‍റിലോ ആണെങ്കില്‍ നിങ്ങള്‍ ഒരു ചിരട്ട കഷണം റോഡിലോ ബീച്ചിലോ അലസമായി വലിച്ചെറിയുകയില്ല. മറിച്ച് ഗാര്‍ബെജു ബോക്സില്‍ തന്നെ നിക്ഷേപിക്കും. എന്തു കൊണ്ടു് നിങ്ങള്‍ ടോക്കിയോവിലെ തെരുവുകളില്‍ മുറുക്കി തുപ്പുന്നില്ല. എന്തുകൊണ്ടു നിങ്ങള്‍ പരീക്ഷകളിലോ തിരുമറി നടത്തുകയോ കള്ള സര്ട്ടിഫികേറ്റുമായി ബോസ്റ്റണില്‍ നടക്കുകയോ ചെയ്യുന്നില്ല.

അതു് നിങ്ങളോടാണു ചോദിക്കുന്നതു്. നിങ്ങള്‍ തന്നെ നിങ്ങളോടു ചോദിക്കുന്നു. ലോകത്തിലെ മറ്റെല്ലാ രാജ്യത്തിലേയും നിയമങ്ങളെ ബഹുമാനിക്കുന്ന നിങ്ങള്‍ സ്വന്തം രാഷ്ട്രത്തിലെ നിയമങ്ങള്‍ അനുസരിക്കുന്നില്ല. വിദേശത്തു നിന്നു് ഇന്‍ഡ്യയില്‍ വന്നാലുടന്‍ നിങ്ങള്‍ സിഗററ്റു കുറ്റികള്‍ റോഡിലെറിയും. മറ്റൊരു ദേശത്തു് അനുസരണയുള്ള പൌരനായി ജീവിക്കാന്‍ സാധിക്കുന്ന നിങ്ങള്‍ക്കു് സ്വന്തം ഭാരതത്തില്‍ അപ്രകാരം ജീവിക്കാന്‍ എന്തു കൊണ്ടു് സാധിക്കുന്നില്ല.?

---------------------------------------------------------------------------

മുംബൈ മുനിസിപ്പാലിറ്റിയിലെ പഴയ കമ്മീഷണര്‍‍ മി.മൈക്കര്‍ ഒരു ഇന്‍റെര്‍വ്യൂവില്‍ ഇപ്രകാരം പറഞ്ഞതു് ഞന്‍ ഓര്‍ക്കുന്നു. സമ്പന്നരുടെ പട്ടികള്‍ റോഡിലൂടെ പോകുമ്പോള്‍ വിസര്‍ജ്ജിച്ചു് റോഡു വൃത്തികേടാക്കുന്നു. അതേ സമ്പന്നര്‍ തന്നെയാണു് റോഡു് വൃത്തികേടായിരിക്കുന്നു എന്നു് വിമര്‍ശന വര്‍ഷം ചൊരിയുന്നതും. ഈ സമ്പന്നര്‍ മുനിസിപ്പല്‍ ജീവനക്കാരില്‍ നിന്നും എന്താണു് പ്രതീക്ഷിക്കുന്നതു്. അവരുടെ പട്ടികള്‍ വിസര്‍ജ്ജിക്കുമ്പോഴെല്ലാം ചൂലുമെടുത്തു് ഈ ജോലിക്കാര്‍ പട്ടിയുടെ പുറകെ നടന്നു് റോഡു വൃത്തിയാക്കണമെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നതു്.? അമേരിക്കയിലാണെങ്കിലും ജപ്പാനിലാണെങ്കിലും പട്ടിയുടെ വിസര്‍ജ്ജന വസ്തുക്കള്‍ കളഞ്ഞു് റോഡു വൃത്തിയാക്കേണ്ടതു് പട്ടിയുടെ ഉടമസ്ഥരാണു്. ഇപ്രകാരം ഒരു നിയമം ഇവിടെ അനുശാസ്സിക്കുവാന്‍ ഇന്‍ഡ്യയില്‍ തയാറാകുമോ.? കമ്മീഷണര്‍ ചോദിക്കുന്നതു് ശരിയല്ലേ.?

തെരഞ്ഞെടുത്ത ഗവണ്മന്റ്റ് അധികാരത്തില്‍ ഏറിയാല്‍ പിന്നെ നാം നമ്മുടെ ചുമതലകളോക്കെ മറക്കും. സര്‍ക്കാരെല്ലാം ചെയ്യുമെന്നു് ധരിച്ചു് നാം വിലസ്സും. ഇതില്‍ നമ്മുടെ സംഭാവന ആകട്ടെ പൂര്‍ണമായും വിപരീത മനോഭാവവും പ്രവൃത്തിയുമായിരിക്കും. നമുക്കു വേണ്ടി എല്ലാം ചെയ്യെണ്ടതു് സര്‍ക്കാരാണ് എന്നാണ് നമ്മുടെ ധാരണ. റോഡ് വൃത്തികേടാക്കുകയും ചവറ് റോഡില്‍ നിറക്കുകയും മറ്റെല്ലാ നശീകരണ പ്രവര്‍ത്തനങ്ങളും നാം ചെയ്യുമ്പോള്‍ അതെല്ലാം ശരിയാക്കേണ്ടതു് സര്‍ക്കാരാണെന്നു` നാം ആവശ്യപ്പെടുന്നു. തീവണ്ടിയിലെ ബാത്റൂമുകള്‍‍ വൃത്തികേടാക്കാന്‍ നമുക്കു് സ്വാതന്ത്ര്യം ഉണ്ടെന്നും അതു് വൃത്തിയാക്കേണ്ടതു് റയില്‍വേ വകുപ്പാണെന്നും നാം ധരിക്കുന്നു. എയര്‍ ഇന്‍ഡ്യയും മറ്റും നല്ല ഭക്ഷണം നല്‍കേണ്ടതു് നിര്‍ബന്ധമാണെന്നു് നാം ആവ്ശ്യപ്പെടുന്നു. സാധിക്കുന്നിടത്തോളം നാം അവരെ കബളിപ്പിക്കുകയും ചെയ്യുന്നു. അതിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളവും ചിലപ്പോള്‍ ഇക്കാര്യങ്ങളൊക്കെ സത്യമാണു്.

സ്ത്രീകള്‍, കുട്ടികള്‍, സ്ത്രീധനം, ശിശു വിവാഹം എന്നീ കാര്യങ്ങളില്‍ നാം ഘോര ഘോരം പ്രസംഗിക്കാറുണ്ടു്. അതേ സമയം സ്വന്തം കാര്യങ്ങളില്‍ ഈ പ്രസംഗത്തിനു് ഘടക വിരുദ്ധമായി നാം പ്രവര്‍ത്തിക്കുന്നു. അതിനു നമുക്കു് ഒരു ന്യായീകരണമുണ്ട്. എല്ലാം ശരിയായാലേ ഇതൊക്കെ നേരെ ആകൂ. ഞാന്‍ മാത്രം മാറിയതു കൊണ്ട് കാര്യമില്ല. എന്‍റെ മകന്‍റെ കാര്യത്തില്‍ മാത്രം സ്ത്രീധനം വാങ്ങാതിരുന്നിട്ടു എന്തു കാര്യം, സമൂഹം മൊത്തത്തില്‍ മാറണം എന്നു് നാം വാദിക്കുന്നു. ഞാന്‍ മാറാതെ എങ്ങനെ ആണ് സമൂഹം മാറുക.? ഈ സമൂഹം എന്നു പറയുന്നതു് ആരാണ് .? ഈ സാമൂഹ്യ വ്യവസ്ഥിതി എന്നാല്‍ എന്താണു്.? അതിനു നമ്മുടെ ന്യായീകരണം നമ്മളൊഴികെയുള്ള മറ്റെല്ലാവരും ചേര്‍ന്നതാണു് സമൂഹം എന്നാണു്. അതായതു്. നമ്മുടെ അയല്‍ക്കാര്‍, മറ്റു വീട്ടുകാര്‍, മറ്റു നഗരക്കാര്‍, മറ്റു സമൂഹങ്ങള്‍, സര്‍ക്കാര്‍, ഇവരെല്ലാം ആണ് നമ്മെ സംബന്ധിച്ചിടത്തോളം മാറേണ്ടതു്. ‘ ഞാനും എനിക്കു് വേണ്ടപ്പെട്ടവരും ഇതില്‍ പെടുന്നില്ല. സമൂഹത്തിനു നന്മ ചെയ്യേണ്ട അവസരം വരുമ്പോള്‍ ഞാനും എന്‍റെ കുടുംബവും ഒളിഞ്ഞുമറഞ്ഞിരിക്കുന്നതു കാണാം.’ ഒരു പരിശുദ്ധന്‍ വന്നു് ഇവിടുത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നു് പ്രതീക്ഷിച്ചു കൊണ്ടും സാമൂഹ്യ വ്യവസ്ഥിതിയെ പഴിചാരിക്കൊണ്ടും നാം ജീവിക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരത്ഭുത പ്രവര്‍ത്തകന്‍ വന്നു് കാര്യങ്ങള്‍ ശരിയാക്കുന്നതു വരെ നാം നാടുവിട്ട് മറ്റൊരു സ്ഥലത്ത് താമസമാക്കും. ഈ മടിയനായ ഭീരു ഓടി അമേരിക്കയില്‍ അഭയം പ്രാപിച്ചു് അവിടുത്തെ വ്യവസ്ഥയെ പാടി പുകഴ്ത്തും. ന്യൂയോര്‍ക്കില്‍ പ്രശ്നം വരുമ്പോള്‍ അവര്‍ ഇംഗ്ലണ്ടിലേയ്ക്കു് ഓടും. ഇംഗ്ലണ്ടില്‍ തൊഴിലില്ലായ്മ വന്നാല്‍ അവര്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഓടും. ഗള്‍ഫില്‍ യുദ്ധമുണ്ടായാല്‍ ഇന്‍ഡ്യാ ഗവണ്മെന്‍റാണു് അവരെ ഒക്കെ രക്ഷിക്കേണ്ടതു എന്നു് അവര്‍ അലറി പറയും. എല്ലാവര്‍ക്കും ചീത്ത പറയാനും ഭര്‍ത്സിക്കാനും ഒരു രാജ്യമുണ്ട്. നമ്മുടെ മാതൃഭൂമി. സാമൂഹ്യ വ്യവസ്ഥിതിയെ ശരിയാക്കാനുള്ള ബാധ്യത ഇന്‍ഡ്യയില്‍ ആരും ഏറ്റെടുക്കുന്നില്ല. നമ്മുടെ മനസ്സാക്ഷി പണത്തിനായി അടിയറ വച്ചിരിക്കുകയാണു് നാം.


പ്രിയ ഭാരതീയരെ, ചിന്തോദ്ദീപകങ്ങളായ ഒരു വിചാര ധാരയാണു് ആത്മപരിശോധനയ്ക്കായി ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നതു്. മനഃസ്സാക്ഷിയുടെ ചൈതന്യത്തോടെ അത് വിശകലനം ചെയ്യുക. അമേരിക്കക്കാര്‍ക്കു വേണ്ടി ജോണ്‍ എഫ് കെന്നഡി നല്‍കിയ ഈ സന്ദേശം ഞാന്‍ ഇന്‍ഡ്യാക്കാര്‍ക്കു വേണ്ടിയും നല്‍കുകയാണു്. ഭാരതത്തിനു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം ചോദിക്കുക. അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ആയി തീര്‍ന്നതു പോലെ ഭാരതത്തേയും വികസിപ്പിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുക.ഭാരത രാഷ്ട്രം നമ്മില്‍ നിന്നു് എന്തു് പ്രതീക്ഷിക്കുന്നുവോ അത് നമുക്ക് നല്‍കാം.മറ്റു തമാശകളും സന്ദേശങ്ങളും ഈ മെയില്‍ വഴി അയയ്ക്കുന്നതിനു പകരം ഈ സന്ദേശം ഒരോ ഭാരതീയനും അയച്ചു കൊടുക്കുക. ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്കും അയച്ചു കൊടുക്കുക. നന്ദി.



ഡോ.ഏ.പി.ജെ.അബ്ദുള്‍‍‍കലാം,
(പ്രസിഡന്‍റ് ഓഫ് ഇന്‍ഡ്യ)

15 comments:

വേണു venu said...

വിഷന്‍‍ 2020 നു് എന്‍റെ അഭിവാദനങ്ങള്‍‍.:)

ശ്രീ said...

വേണുവേട്ടാ... മുഴുവനും വായിച്ചില്ല. എങ്കിലും ഈ ഉദ്യമത്തിന്‍ അഭിനന്ദനങ്ങള്‍‌...

:)

ഒരു “ദേശാഭിമാനി” said...

അനിയാ വേണു, നന്നായി! സംസര്‍ഗം കൊന്‍ണ്ടാണു ഓരോ നല്ലതും അല്ലാത്തതുമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരണ വരുന്നതു. അനിയനെ സ്വാധീനിച്ച് “മേനോന്‍ സര്‍” അഭിന്ദനം!

എല്ലാ ഭാവുകങ്ങളും നേരുന്നു.

krish | കൃഷ് said...

വിഷന്‍ 2020 ഉദ്ധേശിച്ച ലക്ഷ്യം കാണട്ടെയെന്ന് പ്രതീക്ഷിക്കാം.

കലാമിന്റെ പ്രസംഗം (ഇംഗ്ലീഷില്‍) വായിച്ചിരുന്നു.

Murali K Menon said...

ശരിയാണ് നാം നമ്മളെ മാറ്റിയെടുക്കുമ്പോള്‍ ബാക്കിയുള്ളവ താനേ മാറുമെന്നുള്ള ആശയം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തനിക്കു ചുറ്റുമുള്ളതൊന്നും മാറുന്നില്ലെന്ന് മുറവിളികൂട്ടുന്നത് ഒട്ടും ശരിയുമല്ല.

ടെല്‍ അവീവിലെ കാര്യവും, മുംബൈ മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ പറഞ്ഞ കാര്യവുമൊക്കെ ഇതിനുമുന്‍പ് വായിക്കാന്‍ കഴിഞ്ഞീട്ടുണ്ട്.
അഭിനന്ദനങ്ങള്‍

Typist | എഴുത്തുകാരി said...

ശ്രീ കലാം ആഗ്രഹിക്കുന്നതുപോലെ സ്വപ്നങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും സാധിച്ചിരിന്നുവെങ്കില്‍!!

ഞാന്‍ ഇരിങ്ങല്‍ said...

വേണുവേട്ടാ..,
മേനോന്‍ സാറിനെ കുറിച്ചും അബ്ദുള്‍ കലാമിന്‍ റെ പ്രസംഗംവും ബൂലോകര്‍ക്ക് സമര്‍പ്പിച്ചതിന് നന്ദി.
നമ്മള്‍ നമ്മുടേ അവകാശത്തെ കുറിച്ച് മാത്രമേ എപ്പോഴും സംസാരിക്കാറുള്ളൂ..
നമ്മള്‍ നമ്മുടേ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമേ സമരം ചെയ്യാറുള്ളൂ..
അത് കിട്ടിയില്ല , ഇത് കിട്ടിയില്ല. പരാതി മാത്രം
കടമകളെക്കുറിച്ച് കേള്‍ക്കാന്‍ പോലും നമുക്കിഷ്ടമില്ല. എന്നിട്ടു വേണ്ടേ ചെയ്യാന്‍....

നാം അന്യരാജ്യത്ത് നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നു. നമ്മുടേ രാജ്യത്ത് നമ്മള്‍ തന്നെ ഉണ്ടാക്കി വച്ച നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും ചെയ്യുന്നു.
നാം സ്വയം മാറാന്‍ ഇനിയും എത്രനാള്‍...?

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Rasheed Chalil said...

വേണുവേട്ടാ... നന്ദി.

Vanaja said...

ഇതിവിടെ പോസ്റ്റു ചെയ്തതിന്‍ നന്ദി.

സാജന്‍| SAJAN said...

വേണുവേട്ടാ വായിച്ചു:)
ഇത്ര വലിയ ചിന്തകള്‍ പങ്കുവെച്ച ആ വലിയ മഹാനുഭാവന് ഒരു വലിയ നമസ്ക്കാരം!
വേണുവേട്ടന്‍ ഇവിടെ ഷെയര്‍ ചെയ്തതിനു ഒരു കുഞ്ഞു നമസ്ക്കാരം!!!

സാരംഗി said...

ഡോ. അബ്ദുല്‍ കലാമിന്റെ പ്രഭാഷണം ഇവിടെ പോസ്റ്റ് ചെയ്തതിനു നന്ദി വേണുജി. വിഷന്‍ 2020അതിന്റെ ലക്ഷ്യത്തിലെത്തിച്ചേരട്ടെ.

മയൂര said...

വിഷന്‍ 2020 ഉദ്ധേശിച്ച ലക്ഷ്യം കാണട്ടെയെന്ന്
ആശിക്കാം...
ലേഖനത്തിനു നന്ദി:)

വേണു venu said...

വിഷന്‍‍ 2020: ഒരു പരികല്പന വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ,
ശ്രീ, ദേശാഭിമാനി, കൃഷ്, മുരളി മേനോന്‍‍, എഴുത്തുകാരി, ഞാന്‍‍ ഇരിങ്ങല്‍‍, ഇത്തിരിവെട്ടം, വനജാ, സാജന്‍‍, സാരംഗി, മയൂരാ, നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിവാദനങ്ങള്‍‍, നന്ദി, നമസ്ക്കാരം.:)

മഞ്ജു കല്യാണി said...

നന്ദി! വേണുവേട്ടാ..

വേണു venu said...

മഞ്ചു കല്യാണി, ശ്രദ്ധിച്ചതീല്‍‍ സന്തോഷം.:)

    follow me on Twitter