Thursday, March 13, 2008

നിശബ്ദത പാലിക്കുക.(മൌനം ഭൂഷണം)

Buzz It




നിശബ്ദത പാലിക്കുക.

എന്‍റെ സുഹൃത്തും ഞാനും.

ഇരുട്ടിന്റ്റെ ആത്മാവു് ശക്തിയാര്‍ജ്ജിച്ച ഒരു സന്ധ്യ കഴിഞ്ഞ സമയം.
പ്രകൃതിയുടെ കണക്കു പുസ്തകം ഒളിപ്പിക്കാനായൊരു രാത്രി കാത്തു കിടക്കുന്നു.
അറിയപ്പെടാത്ത വലിയ മനുഷ്യരുടെ സംഖ്യയിലെ ഒരു അക്കം.
അറിയപ്പെടുന്ന സ്വര്‍ണ്ണ കരണ്ടി ജന്മങ്ങള്‍.
എനിക്കു ചുറ്റുപാടും ആര്‍പ്പു വിളിക്കുന്നു.
യശശ്ശരീരനായ നന്ദനാറുടെ നോവല്‍ ഇന്നും വായിക്കുമ്പോള്‍ പുതുമ നഷ്ടപ്പെടാറില്ല.
അറിയപ്പെടാത്ത മനുഷ്യ ജീവികള്‍‍ എന്ന നോവല്‍.



"എനിക്കു് നാളെയും മറ്റന്നാളും മൌന വൃതമാണു്. സൊ നൊ ഫോണ്‍." സുഹൃത്തു് പറഞ്ഞു.
"നമുക്കു് അതു കഴിഞ്ഞു സംസാരിക്കാം."


ഞാന്‍ ചിരിച്ചു.
ഈ മനുഷ്യന്‍റെ ഭ്രാന്തന്‍ ചിന്തകളിഷ്ടപ്പെടുന്ന ഞാന്‍ വെറുതേ
ചിരിച്ചു.


അവിടെ നിന്ന വൃദ്ധന്‍ വേപ്പു മരത്തിന്‍റെ ഉച്ചാം തലയിലിരുന്നു മയങ്ങുന്ന ഒരു കൊച്ചു നക്ഷത്രം മൌനത്തേക്കുറിച്ചെന്തോ പറഞ്ഞോ.?
ഒരു മൂന്നു മാസത്തിനു മുന്നേയും ഒരു ദിവസം ഇങ്ങനെ എന്നോടു പറഞ്ഞിരുന്നല്ലോ.
മൌന വൃതവും ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സുഹൃത്തു്.




ഉണങ്ങിയ മൌനിയായ വേപ്പു മരം നിഴലുകള്‍ കൊണ്ടു് ആംഗ്യങ്ങള്‍ കാണിച്ചു നിന്നു.
ഞങ്ങളന്നു രാത്രിയില്‍ പിരിയുമ്പോഴും, എന്‍റെ മനസ്സും നാളേയ്ക്കുള്ള മൌനത്തിന്‍റെ നിശ്ശബ്ദതകള്‍ അന്വേഷിക്കുക ആയിരുന്നു.


മൌന വൃതം.
പിറ്റേ ദിവസം എനിക്കാ മള്ടി നാഷെണല്‍ ബാങ്കില്‍ പോകണമായിരുന്നു.
എന്‍റെ കുറേ കണക്കിന്‍റെ കടലാസ്സുകള്‍ ഞാന്‍ ആ കമ്പ്യൂട്ടറിനു മുന്നിലെ മനുഷ്യനു നല്‍കി.



ഞാന്‍ കസ്റ്റമേര്‍സിനുള്ള സോഫയില്‍ ഇരുന്നു.
സമയം 11AM.
വെറുതേ ഇരിക്കുമ്പോഴാണു് നമുക്കു പലതും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നതും ശ്രദ്ധിക്കണമെന്നു തോന്നുന്നതും.
ഞാന്‍ ശ്രദ്ധിച്ചു കൊണ്ടേ ഇരുന്നു.
പണമെണ്ണുന്ന കാഷ്യറെ, ഫയലുകളുടെ കൂമ്പാരത്തിനു പിന്നെ ഇരിക്കുന്ന ഓഫീസ്സറെ, എന്നെ പോലെ കാത്തിരിപ്പുമായിരിക്കുന്ന ആളുകളെ.
എന്‍റെ ശ്രദ്ധയില്‍ പെട്ടതു്.
ആരും ഉരിയാടുന്നില്ല എന്ന വസ്തുതയാണു്.


മിണ്ടാട്ടമില്ലാതിരിക്കുന്ന കണക്ക പിള്ള, ഓരോ കടലാസ്സും നോക്കുന്നു. മുന്നേയുള്ള കമ്പ്യൂട്ടറിലെ എണ്ട്റികള്‍ ശരി ആക്കുന്നു. ആ കടലാസ്സില്‍ എന്തോ വരയ്ക്കുന്നു. പിന്നേയും അതു തുടരുന്നു.
കാഷ്യര്‍...നോട്ടുകളെണ്ണുന്നു. നോട്ടിലേ വ്യാജന്മാരെ തിരിച്ചറിയാനുള്ള വെട്ടത്തില്‍ തിരിച്ചു പിടിക്കുന്നു. എണ്ണി തിട്ടമായി കടലാസ്സില്‍ വരയ്ക്കുന്നു. പിന്നേയും തുടരുന്നു.


2 മണിക്കെപ്പോഴോ എന്‍റെ കമ്പ്യ്യൂട്ടറിനു മുന്നിലെ ആള്‍ എന്നെ ആംഗ്യം കാട്ടി.(അതെ ആംഗ്യം). തന്ന പേപ്പറുകളുമായി ഞാന്‍ ലിഫ്റ്റിനു മുന്നില്‍ നിന്നു.
അഞ്ചാമത്തെ നിലയിലെ ലിഫ്റ്റു് എട്ടാമത്തെ നിലയില്‍ നിന്നു വരുന്നു എന്ന മൌനമായ അറിവില്‍ ഞാനും ഒരു മൌനത്തിന്‍റെ മറ്റൊരു കാവ;ക്കാരനായി, മറ്റു രണ്ടു് അപരിചതരുടെ മൌനത്തില്‍ പങ്കു ചേര്‍ന്നു. ലിഫ്റ്റെത്തിയതും നിശബ്ദം, ഞാന്‍ താഴെ എത്തിയതും നിശബ്ദം.


ഞാന്‍ നടന്നു. കാറിലൊരു പിടി മൌനവുമായി ഇരുന്ന എന്‍റെ മൊബയിലില്‍ ഒത്തിരി മിസ്സ്ഡു് കാളുകള്‍ എന്നോടു മൌനമായി സം‌വേദിക്കുന്നു.
ഓരോരോ മൌനാക്ഷരങ്ങളിലെ തുടിക്കുന്ന ജീവനുകളെ ഞാന്‍ നോക്കി, നിശബ്ദനായ്.

വെറുതേ ഞാന്‍ ചിന്തിക്കയായിരുന്നു.
ഇന്നു ഞാന്‍ എത്ര സംസാരിച്ചു.?

രാവിലെ എഴുനേറ്റത്തിനു ശേഷം...


ഓര്‍ക്കാന്‍ ശ്രമിച്ചു.
നടക്കാന്‍ പോയപ്പോള്‍ കണ്ട ശര്‍മ്മാജി പറഞ്ഞതോര്‍ക്കുന്നു. നമസ്ക്കാരം.:)
അതിനും ഞാനൊരു ചിരി മറുപടി ആയി നല്‍കി തൊഴുതു നടന്നു പോകുകയായിരുന്നല്ലോ.
പിന്നെ.
വീട്ടില്‍ വന്ന ഞാന്‍ കമ്പ്യൂട്ടറിനു മുന്നിലിരിന്നു സംസാരിച്ചതും വരികളെഴുതിയായിരുന്നല്ലോ.
ബ്റേക്കു് ഫാസ്റ്റു കഴിച്ചു കൊണ്ടിരുന്നപ്പോഴും റ്റി വി ഓണായിരുന്നു. പുതിയ പരസ്യത്തിലെ പെണ്‍കുട്ടിയെ ശ്രദ്ധിക്കുന്ന എന്നെ, ഇഷ്ടപ്പെടാതെ എന്തൊക്കെയോ പറഞ്ഞ ശ്രീമതിക്കും ഞാന്‍ മൂളല്‍ മാത്രമാണല്ലോ മറുപടി ആയി നല്‍കിയതു്.
പിന്നെ.


ഇല്ല.
നിശബ്ദനായിരുന്നു ഞാന്‍.
ഓഫീസ്സിലേയ്ക്കു് പോകും വഴിയില്‍ പുറകില്‍ നിന്നു വന്നിടിച്ചു് കാറില്‍ സ്ക്രാച്ചുണ്ടാക്കിയ സ്കൂട്ടറുകാരനോടു ചൂടാവാന്‍ തുടങ്ങിയ ഡ്രൈവറോടു പോലും ആഒഗ്യം കൊണ്ടല്ലേ പറഞ്ഞതു്. സാരമില്ലാ. വണ്ടി വിടൂ എന്നു്.
പിന്നെ...
ഓഫീസ്സിലെത്തിയ എന്‍റെ മുന്നിലും ഒത്തിരി സംസാരിക്കുന്ന കടലാസ്സുകള്‍ അടുക്കി വച്ചിരുന്നു.
ഓരോന്നു വായിച്ചു നോക്കുമ്പോഴും കടലാസ്സുകള്‍ പറയുന്ന ഉത്തരങ്ങള്‍ക്കു് ശരി എന്നും തെറ്റെന്നും ‍ മാര്‍ക്കുകളെഴുതി കൊണ്ടേ ഇരുന്നു.


രാത്രിയില്‍ വീട്ടിലെത്തുമ്പോഴും മൌനം എല്ലായിടവും തളം കെട്ടി നില്‍ക്കുന്നു എന്നെനിക്കു് മനസ്സിലായി.
സീരിയലുകളുടെ മുന്നിലെ നിശ്ശബ്ദത.‍. പഠിക്കുന്ന മക്കളുടെ മുറിയിലെ നിശബ്ദത.
മുറിയില്‍ ഒരു പുതിയ വെളിപാടു ലഭിച്ച സംതൃപ്തിയുമായി ഞാനിരുന്നു.


ആ രാത്രിയില്‍‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു.
സുഹൃത്തേ. ഇന്നെനിക്കും മൌന വൃതം ആയിരുന്നു.
മറുവശത്തു അത്ഭുതം .



.

സമയമില്ലാത്ത അവസ്ഥ.
തലക്കനത്തിന്‍റെ ഭാരം.
ആരേയും വിശ്വസിക്കാനൊക്കാത്ത അനുഭവങ്ങളുടെ അതിപ്രസരം.
എല്ലാം കൂടി നമ്മളെ മൌനികളാക്കി കൊണ്ടിരിക്കുന്നു.



ഇന്നു് നിശ്ശബ്ദത പാലിക്കുക എന്ന് ബോറ്ഡിന്‍റെ ആവശ്യം ഇല്ലാതായിരിക്കുന്നു.
മൌന വൃതം എടുക്കേണ്ട ആവശ്യവും.

-----------------------------

ചിത്രങ്ങളൊക്കെ എന്‍റെ വീട്ടു വളപ്പില്‍‍ നിന്നു വാചാലമായി ‍‍ എന്നോടു വിളിച്ചു പറയുന്നു. നിശ്ശബ്ദത പാലിക്കരുതു്.


-------------------------------------------------------------------------

6 comments:

വേണു venu said...

ഇനി നിശബ്ദത പാലിക്കരുതു്.:)

ഉപാസന || Upasana said...

മാഷെ ഞാനും നിശബ്ദത പാലിക്കുന്നു.

നന്നായി
:-)
ഉപാസന

ഭൂമിപുത്രി said...

ശരിയ്ക്കും! ഞാനും ഇന്നുറങ്ങുന്നതിനുമുന്‍പ്
ഒന്നോര്‍ത്തുനോക്കാന്‍ പോകുകയാണ്‍
ഇന്നെത്ര സംസാരങ്ങള്‍ നടന്നുവെന്നു..
മൌനം നമ്മുടെ അടുത്തതന്നെയിരിപ്പുണ്ട്..
എപ്പോഴും...
അതോര്‍മ്മിപ്പിച്ചതിനു നന്ദി!

Typist | എഴുത്തുകാരി said...

പുതിയ ലോകത്തിന്റെ ഒരു രേഖാചിത്രം തന്നെയാണ് വരച്ചു കാണിച്ചതു്. ആര്‍ക്കും ഒന്നുമില്ല, പരസ്പരം പറയാന്‍.

പക്ഷേ, ഇവിടെയൊക്കെ അത്രക്കായിട്ടില്ല.

ഗീത said...

പറഞ്ഞിട്ടു കാര്യമില്ല...

സംസാരം കുറച്ചു,കൂടുതല്‍ പ്രവൃത്തിയെടുക്കൂ എന്നാണല്ലോ.....

വേണു venu said...

ഉപാസന, ഭൂമി പുത്രി, എഴുത്തുകാരി, ഗീതാഗീതികള്‍ നിങ്ങളെഴുതിയ അഭിപ്രായങ്ങള്‍ക്കെന്‍റെ നന്ദി അറിയിക്കുന്നു.:)

    follow me on Twitter