Thursday, June 19, 2008

വലിയലോകം (കൊലച്ചതി)

Buzz It
കൃഷി ഭൂമി
ഒരു ചെറിയ പൂന്തോട്ടത്തിനുള്ള സ്ഥലം വീടിനു മുന്നിലുള്ളതു് ഒരു മഹാഭാഗ്യമായി കരുതി.

ജീവിതം മനോഹരമെന്നറിയാനും മനോഹരമെന്നു പറയിക്കാനും.ഞാന്‍ പ്രകൃതി ആണെന്നും,പ്രകൃതി ഞാനാണെന്നും ഒക്കെ തോന്നാനും തോന്നിപ്പിക്കുവാനും ഒക്കെ...


ഞങ്ങളുടെ പൂന്തോട്ടത്തിലെ സുന്ദരന്മാരും സുന്ദരികളും.





ചെടികളോടൊപ്പം മലക്കറികളും ഞങ്ങള്‍‍ നട്ടു വളര്‍ത്തി.ഔഷധ സസ്യങ്ങളും ഒപ്പം വളര്‍ന്നു.

മനോഹരമായ മുറ്റത്തു് പാവല്‍‍, പടവലം, തുളസി, നിത്യ കല്യാണി, മനോകാമന, ഞവര,അശ്വഗന്ധാ, എന്നു വേണ്ട റോസായും ജമന്തിയും സൂര്യകാന്തിയും ഒക്കെ അവിടെ അണി നിരന്നു.കപ്പയും വാഴയും നട്ടു പിടിപ്പിച്ചു.
എന്തു കൊണ്ടൊരു ഏത്തവാഴ നട്ടു കൂടാ.?ഇവിടെ കിട്ടാത്തതും കാണാനൊക്കാത്തതും.

പച്ചചിങ്ങന്‍ വാഴ നട്ടു വളര്‍ത്തി അതിന്‍റെ കുല അനുഭവിച്ച എന്‍റെ മനസ്സില്‍ ഒരു ചിന്ത കടന്നു പോയി.


അങ്ങനെ കഴിഞ്ഞ ജൂണില്‍‍ നാട്ടിലെത്തിയ ഞാന്‍‍ പല ബന്ധുക്കളോടും ഒരു വിത്തിന്‍റെ ആശയം പറഞ്ഞിരുന്നു.



യാത്ര തിരിക്കുന്നതിനു തലേ ദിവസം കാണാന്‍‍ വന്ന ചില ബന്ധുക്കള്‍ ഏത്തവാഴ വിത്തുമായായിരുന്നു വന്നതൂ്.
ആരേയും പിണക്കാതിരിക്കാന്‍ എല്ലാം വാങ്ങി വയ്ക്കുകയും ഉള്ളതിലേയ്ക്കും രണ്ടു ചെറിയ വിത്തു് വളരെ സയന്‍റിഫിക്കായി പാക്കു ചെയ്യുകയും കാണ്‍പൂരിലെത്തിക്കയും ചെയ്തു.



രണ്ടു വിത്തുകളും ശാസ്ത്രീയമായി നടുകയും ചെയ്തു. പക്ഷേ രണ്ടു വിത്തുകളില്‍‍ ഒന്നു മാത്രം മണ്ണു പൊട്ടിച്ചു് പുറത്തേയ്ക്കു വന്നു.




മണ്ണുടച്ചു് തല പൊക്കുന്ന രംഗം മുതല്‍‍ ഞങ്ങള്‍ ക്യാമറായില്‍‍ പകര്‍ത്തി. ഓരോഘട്ടവും മനസ്സിനു് കുളിരു പകര്‍ന്നു.









ഞായറാഴചകളില്‍‍ വാഴയുടെ മൂട്ടില്‍‍ ഒരു കസേര ഇട്ടു് ഞാനെന്‍റെ ഓര്‍മ്മകളുടെ പെരുമഴക്കാലം നുണഞ്ഞു.
ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത കുട്ടികള്‍ക്കു് പല പ്രാവശ്യം ചൊല്ലി കൊടുത്തു.



തടിച്ചു നല്ല ഉയരക്കാരനായി വളര്‍ന്നു നിന്നു.8 മാസം കഴിഞ്ഞാലേ കുല വരൂ എന്നും, ഇടണ്ട വളങ്ങള്‍‍ എന്തോക്കെ ആണെന്നും ഫോണിലൂടെ സമയാ സമയം ചോദിച്ചറിഞ്ഞു.



ആജാന ബാഹുവായി വളര്‍ന്ന അവന്‍റെ ചുറ്റും കൊച്ചു കുഞ്ഞുങ്ങള്‍ തല പൊക്കാന്‍ തുടങ്ങി. നാട്ടില്‍ നിന്നും അറിഞ്ഞ ഉപദേശം അനുസരിച്ചു് അവയെ ഒക്കെ ചവിട്ടി ഉടച്ചു.


ഓരോ നാമ്പു വരുമ്പോഴും ഞങ്ങള്‍ പറഞ്ഞു അടുത്തതു് കുലയാണു്. ഇല്ലാ. ഇപ്പോള്‍ കുലയ്ക്കുമെന്നു സ്വയം പറഞ്ഞവന്‍ ഒരു രാജാവായി തല ഉയര്‍ത്തി നില്‍ക്കുകയായിരുന്നു.



കൊലച്ചതി.
26 മെയ് 2008
പതിവുപോലെ ഒരു ദിവസം.

അന്നു് ചില അത്യാവശ്യ കാര്യങ്ങള്‍ക്കായി ഓഫീസ്സില്‍ നിന്നും മൂന്നു മണിയോടെ ഞാന് വീട്ടിലെത്തി.
തിളച്ചു മറിയുന്ന ചൂടു കാറ്റു വീശുന്നുണ്ടു്. ഹിന്ദിക്കാര്‍ പറയുന്ന ലൂ.
പെട്ടെന്നായിരുന്നു അന്തരീക്ഷം കറുത്തിരുണ്ടതു്. പൊടിപടലം ഉയര്‍ത്തുന്ന കാറ്റ്, ആംധീ എന്നറിയപ്പെടുന്ന പൊടിക്കാറ്റു്.
അതു പതിവാണു്. കാലാവസ്ഥയെ തണുപ്പിക്കുന്ന ഈ പ്രകൃതിയുടെ വികൃതി സാധാരണക്കാര്‍ക്കൊരനുഗ്രഹമാണു്.


പക്ഷേ അന്നത്തെ കാറ്റങ്ങനെ അല്ലായിരുന്നു. അന്തരീക്ഷം കറുത്തു. ആകാശം മൂടി കെട്ടി. വെളിയില്‍ പെട്ടെന്നു് ഇരുട്ടു്. പൊടിക്കാറ്റിന്‍റെ വേഗത കൂടി. മരങ്ങള്‍ പിഴുതു വീഴുന്ന ശബ്ദം. ജന്നലുകളും കതകുകളും അടച്ചു് വീട്ടിലിരിക്കുമ്പോള്‍ വെളിയിലെ കാറ്റിന്‍റെ താണ്ഡവം കേള്‍ക്കാം.


ഞാന്‍ വെളിയിലിറ്ങ്ങി നോക്കി. പൊടിക്കാറ്റില്‍ കുളിച്ചു നിന്നു ഞാന്‍ .മരങ്ങള്‍ പിഴുതു മറിയുന്ന ശബ്ദം.
എന്‍റെ വാഴ കാറ്റിനെ അതിജീവിക്കാന്‍ ചെയ്യുന്ന ചെറുത്തു നിപ്പു്.
പൊടിയും അപകടവും നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നു് ഞാന്‍ ആ ദൃശ്യങ്ങള്‍ കാണുകയായിരുന്നു.
15 മിനിട്ടിനുള്ളില്‍ കൊടുങ്കാറ്റു കെട്ടടങ്ങി.അപ്പോഴേയ്ക്കും വാഴ നിലം പതിച്ചിരുന്നു.





പിറ്റേ ദിവസം പത്രത്തില്‍ ഭീകരമായ വാര്‍ത്തയും..എന്‍റെ വാഴയുടെ അല്ല. ആ കൊടുങ്കാറ്റു വിതച്ച ഭീകര ദുരന്തങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമായി.




പൊടി പടലങ്ങളില്‍‍ നിന്നു് ക്യാമറയില്‍‍ പകര്‍ത്തിയ വീഡിയൊ ഞാനിവിടെ കാഴ്ചവയ്ക്കുന്നു.

പുതു നാമ്പു വരുമെന്നു കരുതി, ഒടിഞ്ഞ ഏത്തവാഴയ്ക്കു് താങ്ങു കൊടുത്തു നിര്‍ത്തിയിട്ടുണ്ടു്.
രണ്ടു വിത്തുകള്‍ ജീവിതത്തിലേയ്ക്കു് നാമ്പുകളുമായി കടന്നു വരുന്നതു കാണുമ്പോള്‍ മനസ്സു് കുളിര്‍ക്കുന്നു.
ഇനിയും വാഴക്കുല എന്ന കവിത ചൊല്ലി കേള്‍പ്പിക്കാനായും, എനിക്കു് ആ കസേരയില്‍ ഇരുന്നു്, ഞായറാഴ്ച ഉച്ചകളേ ഉത്സവങ്ങളാക്കാനുമായി പ്രതീക്ഷയുടെ നാമ്പുകളുമായി വീണ്ടും..


************************************


18 comments:

വേണു venu said...

ഓര്‍മ്മിക്കാനായി.:)

മുസാഫിര്‍ said...

ഇതു വലിയ ചതി തന്നെയായിപ്പോയല്ലോ വേണുജി.ഒടീഞ്ഞ കൈക്കു ചെയ്യുന്ന പോലെ രണ്ട് സൈഡിലും ഓരൊ സ്പ്ലിന്‍ഡ്ലര്‍ വെച്ചു കെട്ടി ഒന്നു നേരെ നിര്‍ത്തി നോക്കു . ഇനി വളര്‍ന്നു വരുന്നവര്‍ക്കു നല്ല ഊന്ന് കൊടുക്കാനും മറക്കേണ്ട.

Anonymous said...

കൊള്ളാല്ലോ .. ഈ കൃഷിക്കഥ..
അടുത്ത വര്‍ഷം കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കാന്‍ ഉചിതം...
തമാശയല്ലട്ടോ...
നന്നായിട്ടുണ്ട്..
അനുഭവങ്ങള്‍ നമ്മുടെ കുട്ടികള്‍ അറിയണം...
നന്ദി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൃഷിക്കഥ നന്നായി.

അവസാനത്തെ കൊടുംകാറ്റ് കഷ്ടായിപ്പോയി

Kiranz..!! said...

വേണുവേട്ടാ,വളരെ നന്ദി ഈ അനുഭവം പങ്കുവെച്ചതിനു,കാരണം വാഴയുടെ പുതുനാമ്പ് കാണുമ്പോള്‍ എനിക്ക് പത്താം ക്ലാസ്സിലെ കൃഷിയും ,ലൌലീസ്റ്റോറിലെ തേങ്ങാമിട്ടായിയുടെ രുചിയും ഒരുമിച്ചോര്‍ത്തെടുക്കാം.മുളയൊന്നിനു 2 രൂപ കണക്കില്‍ വാഴക്ക് വെള്ളം കോരി മറിച്ചതാ :),വേണുവേട്ടന്റെ വാഴ സ്ടോങ്ങായി വളരാന്‍ കാത്തിരിക്കുന്നു.ഒരു ചിന്ന ആവേശം പകരാന്‍ ഇന്നാ ഒരു കൂട്ടുകാരനേക്കൂടി പിടിച്ചോ..!

krish | കൃഷ് said...

കൊലച്ചതി എന്നു കേട്ടപ്പോള്‍ എന്തോ വലിയ ചതി പറ്റിയെന്ന് വിചാരിച്ചു. ഇതിപ്പൊ കൊലയെ ചതിച്ചല്ലോ..

ഗോപക്‌ യു ആര്‍ said...

കം
തകം
കൊലപാതകം
വാഴകൊലപതകം
.................
remembering
ayyappapanicker

Vishnuprasad R (Elf) said...

വാഴയുടെ കഥയാണെങ്കിലും വായിച്ചപ്പോള്‍ കണ്ണൂ നിറഞ്ഞു പോയി. നിരാശനാകാതെ അടുത്ത വാഴ നടൂ.

പാമരന്‍ said...

കഷ്ടായിപ്പോയല്ലോ വേണുജി..

മനോജ് കുമാർ വട്ടക്കാട്ട് said...

പുതു നാമ്പുകൾ വളർന്ന് കുലയ്ക്കുന്നതിനായി കാത്തിരിക്കുക.

തോട്ടം എനിക്കിഷ്ടമായി.

ഹരിയണ്ണന്‍@Hariyannan said...

മനുഷ്യന്മാര്‍ക്ക് കാറ്റുവരുമ്പോ ഓടിരക്ഷപ്പെടാം;പാവം വാഴക്ക് പറ്റില്ലല്ലോ?!

ഓ.ടോ: ഈ വാഴക്ക് ജാതിയുണ്ടോ?!
:)

തറവാടി said...

:(

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഷ്ടായിപ്പോയല്ലോ വേണുജി..

Typist | എഴുത്തുകാരി said...

എന്തായാലും കഷ്ടായിപ്പോയി. കുറേ വാ‍ഴകള്‍ ഉള്ളതില്‍ ഒരു വാഴ കുലച്ചിട്ടു് ഒടിഞ്ഞുവീണതു് എനിക്കു വലിയ സങ്കടമായിരുന്നു. അപ്പോള്‍ ആറ്റുനോറ്റു് ഒരെണ്ണം നാട്ടില്‍ നിന്നുകൊണ്ടുപോയി പിടിപ്പിച്ചതു പോവുമ്പോഴുള്ള വിഷമം മനസ്സിലാവുന്നു. എന്തായാലും ഇനി ആ വാഴക്കന്നു് വളര്‍ന്നു വലുതായി നല്ലൊരു കുല സമ്മാനിക്കുമെന്നു് പ്രതീക്ഷിക്കാം.

വേണു venu said...

മുസാഫിര്‍, ഇതു് വല്ലാത്ത ചതിയായി. ഇനി രണ്ടു് താങ്ങു കൊടുത്തു തന്നെ നോക്കാം. :)
edukeralam , വളരെ യാഥാര്ഥമായ സംഭവ വിവരണം ആണു്. ഈ വാഴയുടെ വളര്‍ച്ച എന്‍റെ പല സുഹൃത്തുക്കളേയും അറിയിച്ചിരുന്നു.ഇങ്ങനെ ആകും അന്ത്യം എന്നു് അന്നറിഞ്ഞിരുന്നില്ല.:)
പ്രിയാഉണ്ണികൃഷ്ണന്‍, എന്തു ചെയ്യാം.:)
Kiranz., ആ ചിത്രം ഗംഭീരമായിരിക്കുന്നു. ആ വെള്ളത്തിലേയ്ക്കെടുത്തോന്നു ചാടാന്‍ തോന്നി. ആവേശം കൂടെ പിറപ്പായതിനാല്‍ ശരിക്കും ഇഷ്ടമായി.
ഓ.ടോ
സ്ക്കൂളില്‍ പഠിക്കുന്ന ഞങ്ങള്‍ക്കു് ഒരു മാത്യൂ സാറുണ്ടായിരുന്നു(പറം‍പില്‍ മാത്യൂ). സോഷ്യല്‍ സ്റ്റഡീസ്സായിരുന്നു അദ്ദേ‍ഹത്തിനു് പഠിപ്പിക്കാനുണ്ടായിരുന്നതു്. ജാതി മതങ്ങള്‍ക്കെതിരെയും കപട ദൈവങ്ങള്‍ക്കെതിരേയും കൊച്ചു കഥകളും ശക്തമായ നേരമ്പോക്കുകളും പറഞ്ഞു് ഞങ്ങളെ ഒക്കെ ആത്മ ധൈര്യമുള്ള കൊച്ചു പൈതങ്ങളായി വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന്‍റെ ക്ലാസ്സിനു കഴിഞ്ഞ സവിശേഷത ഇന്നും ഞാന്‍ അഭിമാനത്തോടെയും സ്നേഹ വായ്പോടെയും ഓര്‍ക്കുന്നു. പറഞ്ഞു വന്നതു്. അദ്ദേഹത്തിന്‍റെ ഇരട്ട പേരായിരുന്നു പറമ്പില്‍ മാത്യൂ. കാരണം സ്കൂളില്‍ നിന്നു വാന്നാലെപ്പോഴും സാറൊരു തൂമ്പായുമായി പറമ്പില്‍ എവിടെയെങ്കിലും ആയിരിക്കും.സാറിന്‍റെ ഒറ്റ വിളിക്കു് വിളി കേള്‍ക്കുന്ന ഒരു തങ്കമ്മ ടീച്ചറും. കൃഷി.
എപ്പോഴും പറമ്പില്‍ കണ്ടിരുന്നതിനാല്‍ കുരുത്തം കെട്ട ഏതോ ഒരുത്തന്‍ ചാര്‍ത്തിയ പേരാണു് പറം‍പില്‍ മാത്യൂ. ! ചിത്രം സാറിന്‍റെ പറമ്പിനെ ഓര്‍മ്മിപ്പിച്ചു.!
മണ്ണും മരങ്ങളും ഇഷ്ടപ്പെടുന്നവരുടെ ശൃംഖലയില്‍... ..
സന്തോഷം കിരണ്‍സു്.:)
കൃഷേ കൊല ചതിച്ചു.:)
നിഗൂഢഭൂമി , വാഴകൊലപതകം.:)
Don(ഡോണ്‍) , നിരാശയേ ഇല്ല.:)
പാമരന്‍, സാരമില്ല .ഇനിയും പ്രതീക്ഷയുണ്ടു്.:)
പടിപ്പുര , :)
ഹരിയണ്ണന്‍@Hariyannan , ഏത്തവാഴയാണു് . ഞാലിപൂവനല്ല.:)
തറവാടി,:)
മിന്നാമിനുങ്ങുകള്‍ //സജി, സജീ എന്തു പറയാനാ.:)
Typist | എഴുത്തുകാരി ,ആ ശുഭ പ്രതീക്ഷയില്‍ ഞാനും.:)
എല്ലാവര്‍ക്കും നന്ദി.:)

ഭൂമിപുത്രി said...

ഇതുകാണാന് വൈകില്ലൊ!
ഒരു കൊച്ചുമോഹഭംഗം പകറ്ത്തുന്ന പടങ്ങളും വിവരണവും ഉള്‍ക്കൊണ്ട് തന്നെ പങ്ക് വെച്ചു വേണു.

വേണു venu said...

ഭൂമിപുത്രി, മോഹ ഭംഗമില്ല. കാരണം അടുത്തു മുളച്ചു രണ്ടു കുട്ടികള്‍. വാശിയോടെ വളരുന്നു. അവരെ ഗര്‍വ്വോടെ വളര്‍ത്തുന്നു. പിന്നെ മുസാഫിര്‍ പറഞ്ഞ ഊന്നു കൊടുക്കനും മറക്കുന്നില്ല. നന്ദി.:)

നരിക്കുന്നൻ said...

കൊലച്ചതി....

    follow me on Twitter